Tuesday 23 January 2018

സോഷ്യൽ മീഡിയയ്ക്കൊപ്പം നീന്തുമ്പോൾ

ലേഖനം:

സോഷ്യൽ മീഡിയയ്ക്കൊപ്പം നീന്തുമ്പോൾ
സിറിയയുടെയും ലിബിയയുടെയും മേൽ അറബ്‌ വസന്തത്തിന്റെ കാറ്റു വീശുമ്പോൾ സോഷ്യൽ മീഡിയരംഗം ആഗോളതലത്തിൽ അതിന്റെ കരുത്ത്‌ പ്രദർശിപ്പിക്കുകയായിരുന്നു. മുഖങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്‌ പതിറ്റാണ്ടുകളുടെ ഏകാധിപത്യത്തിനെതിരെ ഒരു ജനതയെ ഒന്നാകെ അണിചേർക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഇടപേടലുകളിലൂടെ കുത്തിയൊലിച്ചു പോയ ഗവണ്മെന്റുകളും അധികാരികളും നിരവധിയാണ്വ്‌; ഒപ്പം കുതിച്ചുകയറിയവരും. പോയ വർഷങ്ങളിൽ സോഷ്യൽ മീഡിയയുടെ വളർച്ച കണ്ണടച്ചു തുറക്കുന്നതുപോലെ ആയിരുന്നു. മൊബെയിൽ സാങ്കേതിക രംഗത്തെ വളർച്ചയും ഇന്റർനെറ്റ്‌ ലഭ്യതയും അതിനെ ത്വരിതപ്പെടുത്തി. നാൽക്കവലകളിലെ ചർച്ചകളും കൂട്ടായ്മകളും അവസാനിച്ചു എന്ന് വിലപിക്കുന്നവരുടെ ഇടയിലേക്ക്‌ ഫെയ്സ്ബുക്ക്‌, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സ്‌ ആപ്‌ എന്നിങ്ങനെയുള്ള വെർച്വൽ ഇടങ്ങൾ കൂടുതൽ സജീവമായി. ഇക്കാര്യത്തിൽ പ്രായഭേദമേതുമില്ലാതെ സോഷ്യൽ മീഡിയ യൂസർ ഫ്രണ്ട്‌-ലിയും ടെക്നോ ഫ്രണ്ട്‌-ലിയും ആയി എന്നതാണ്വ്‌ പ്രത്യേകത.

ലോകത്തിലെ പ്രധാന രാഷ്ട്രീയ മാറ്റങ്ങൾക്കും അനുദിനമുള്ള യൂസറിന്റെ ജീവിതത്തിനും സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുകയും ചിലപ്പോൾ സുപ്രധാനമായ പല തീരുമാനങ്ങൾക്കും കാരണക്കാരനാകുകയും ചെയ്തു. അറബ്‌ വസന്തം അത്തരത്തിൽ ഒന്നായിരുന്നു. പലയിടങ്ങളിൽ നിന്നായി ഒരേ ആശയാദർശങ്ങളുള്ളവർ ഒരു നേതാവിന്റെയും കീഴിലല്ലാതെ അണിചേരുന്നു. ഇന്ന് സർക്കാരും രാഷ്ട്രീയക്കാരുമെല്ലാം തിരഞ്ഞെടുപ്പുകളിലും നിലപാടുകളിലും സോഷ്യൽ മീഡിയയിലൂടെ സൂക്ഷ്മത പുലർത്താൻ ശ്രദ്ധിക്കുന്നു.

സാഹിത്യവും സിനിമയും കൃഷിയും പാചകവും വരെ കൃത്യമായി നിരീക്ഷിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിനൊരംഗീകാരമാണ്വ്‌ 2015-2016 ലെ സംസ്ഥാന ടൂറിസം അവാർഡ്‌ ഫെയ്സ്ബുക്ക്‌ ഗ്രൂപ്പായ 'സഞ്ചാരി'ക്ക്‌ ലഭിച്ചത്‌. ഫെയ്സ്ബുക്ക്‌, ഇൻസ്റ്റഗ്രാം തുടങ്ങിയവയൊക്കെ വ്യത്യസ്തമായ സൗകര്യങ്ങൾ ഒരുക്കുന്നു എന്നതിലുപരിയായി ആളുകളെ പരസ്പരം കൂട്ടിയിണക്കി ഒരു ബദൽ സമൂഹമായി പരിണമിക്കുന്നുണ്ട്‌.

എന്നാൽ പലപ്പോഴും ക്രിയാത്മക ജീവിതത്തിന്വ്‌ തടസമായി സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മാറുന്നുണ്ട്‌. കാര്യമാത്രപ്രസക്തമല്ലാത്ത ചർച്ചകളും ചാറ്റുകളുമായി ദൈനംദിന ജീവിതത്തിലെ ഏറിയ പങ്ക്‌ സമയവും അപഹരിക്കപ്പെടുന്നു. പങ്കുവെക്കപ്പെടുന്ന വിവരങ്ങളുടെ ആധികാരികതയും ആഴവും കുറയുന്നു.

വെല്ലുവിളി ആർക്ക്‌?

പരമ്പരാഗത മാധ്യമരംഗത്തെ പിടിച്ചു കുലുക്കാൻ തക്കവിധം സോഷ്യൽ മീഡിയ വളർന്നിരിക്കുന്നു. വാർത്തകൾ തൽസമയം സംഭവസ്ഥലങ്ങളിൽ നിന്നു തന്നെ പുറത്തുവിട്ടുകൊണ്ട്‌ ഓരോ യൂസറും അറിഞ്ഞോ അറിയാതെയോ മാധ്യമരംഗത്തിന്റെ ഭാഗമാകുകയാണ്വ്‌. വസ്തുതകളുടെ ആധികാരികത, ആഴവും പരപ്പും എന്നിവയൊക്കെ ചോദ്യം ചെയ്യപ്പേട്ടേക്കാമെങ്കിലും നിഷേധിക്കാനാകാത്ത സാന്നിധ്യമായി മാധ്യമപ്രവർത്തനത്തിൽ സോഷ്യൽ മീഡിയയുടെ പങ്ക്‌ മാറുന്നുണ്ട്‌. അതിന്വ്‌ തെളിവാണ്വ്‌ സോഷ്യൽ മീഡിയയെ പിൻപറ്റി പുറത്തു വരുന്ന വാർത്തകൾ, പത്ര- ദൃശ്യ മാധ്യമങ്ങളുടെ മൊബെയിൽ ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവ. പത്ര- ദൃശ്യ മാധ്യമങ്ങൾ ഓൺലൈൻ മാധ്യമരംഗത്തുകൂടി ശ്രദ്ധയും ജാഗ്രതയും പുലർത്താൻ നിർബന്ധിതരായിത്തീർന്നിരിക്കുന്നു.