Monday 18 April 2016

ഒരു വേനൽ വറുതിയിൽ...

കവിത

എന്റെ കവിതകളിൽ
പ്രണയമില്ലെന്ന്,
പൂത്ത അശോകങ്ങളും
ചിതറിയ കുരങ്ങന്മെയിലാഞ്ചി-
മണികളുമില്ലെന്നു
പറഞ്ഞ്‌
അവൾ
ചാഞ്ഞിരുന്നു.
വരികളിലെ
വേനലും വെയിലും
അവളുടെ ആലസ്യത്തിലേക്കും
നടുനീർക്കുന്നുവോ?

അതോ
വിളറിവീണ വെയിൽത്തടങ്ങളെ
ഏറ്റുവാങ്ങിക്കിതക്കുന്ന
മണ്ണിന്റെ
വിമ്മിട്ടം
എന്നിലേക്കും
പടർന്നുകയറുകയാണോ...?

ഏപ്രിലിന്റെ
നെഞ്ചുരുക്കം
കണിക്കൊന്നപ്പൂക്കാലത്തിനു
വേണ്ടിയാണെന്ന്
ഞാൻ
വ്യഥാ പറഞ്ഞുകൊണ്ടിരുന്നു...

നിറഞ്ഞ പുഴക്കാലങ്ങളുടെ
ഗർഭത്തിൽ നിന്നു
വന്നവളേ,
മഥുരാപുരിയിലെ
കാമുകനെത്തേടി
അലഞ്ഞവളേ...,
ഇരുണ്ട
വനാന്തരത്തിൽ
ഓരോ വിത്തിനായി
ഞാൻ
അലയുമ്പോഴും
പകലിരവുകളറിയാതെ
നീ
ആണ്ടുമയങ്ങുകയായിരുന്നല്ലോ...

No comments:

Post a Comment